പ്രവാസികള്‍ക്കും വ്യാപാരികള്‍ക്കും കെഎസ്എഫ്ഇ വായ്പ നല്‍കും: തോമസ് ഐസക്ക്

തിരുവനന്തപുരം: നിക്ഷേപ സമാഹരണം നടത്തി പ്രവാസികള്‍ക്കും വ്യാപാരികള്‍ക്കും കെഎസ്എഫ്ഇ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പൊതുമേഖല ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ ഊര്‍ജ്ജിത നിക്ഷേപ സമാഹരണം നടത്തും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കുന്നതിന് വേണ്ടിയാണ് നിക്ഷേപ സമാഹരണമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

അതേസമയം കെഎസ്എഫ്ഇ നിക്ഷേപകരുടെ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ നിരക്ക് 8.5 ശതമാനമായി വര്‍ധിപ്പിച്ചു. ചിട്ടി തുക നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശ 7.75 ശതമാനമായി ഉയര്‍ത്തിയതായും തോമസ് ഐസക്ക് വ്യക്തമാക്കി. കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് നാലാം മാസം മുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്ത് പണം നല്‍കും.

വ്യക്തികള്‍ക്ക് 5.7 ശതമാനം വാര്‍ഷിക പലിശാനിരക്കില്‍ 10 ലക്ഷം രൂപ വരെ സ്വര്‍ണ വായ്പ ലഭ്യമാക്കാനുളള നടപടികളും സ്വീകരിക്കും. 12 തുല്യമാസ തവണകളായി പണം അടച്ചാല്‍ മതി. വായ്പ തിരിച്ചടവ് കൃത്യമായി പാലിച്ചില്ലെങ്കില്‍ പിഴ പലിശ ഉണ്ടാകുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി