നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കും.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു കണ്ടെത്തി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യും. എട്ടു മേഖലകൾക്കു വേണ്ടിയായിരിക്കും ഇന്നത്തെ പ്രഖ്യാപനങ്ങളെന്ന് നിർമല സീതാരാമൻ പറഞ്ഞു.

ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റണം. നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകും. സംസ്ഥാനങ്ങളിൽ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്കരണത്തിനായി നേരിടുന്ന വെല്ലുവിളികൾ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ലാന്റ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവർക്കും ലഭ്യമാക്കും.

രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നത്. സ്വയം പര്യാപ്തമായ ഭാരതത്തെക്കുറിച്ചു പറയുമ്പോൾ നമ്മളും തയാറായിരിക്കേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ തുടരുകയാണ്.

കൽക്കരി ഖനനത്തിൽ സ്വകാര്യപങ്കാളിത്തം.സംരംഭകർക്ക് വ്യവസ്ഥകൾ ഉദാരമാക്കും. 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുറക്കും‌‌. ആർക്കും ലേലത്തിൽ പങ്കെടുക്കാം; യോഗ്യതാ മാനദണ്ഡങ്ങളില്ല.

ആഗോള വെല്ലുവിളികൾ നേരിടാനായാലേ സ്വയം പര്യാപ്തമാകാൻ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഘടനാപരമായ മാറ്റം, തൊഴിൽ സാധ്യത എന്നിവയാണ് ഇന്നത്തെ മുൻഗണന നൽകുന്നത്. കൂടുതൽ ഉൽപ്പാദനം ലക്ഷ്യമിടുന്നതിനും ജോലി ഉറപ്പാക്കുന്നതുമാണ് ഇതെന്നും അവർ പറഞ്ഞു.