മൗണ്ട് മൂംഗനൂയി: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പപര ഇന്ത്യയ്ക്ക് നൂറുമേനി.
അങ്ങനെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യ. അഞ്ചാമത്തെ മത്സരത്തിൽ ഏഴു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയർത്തിയ 164 റണ്‍സ് ലക്ഷ്യം പിന്തുടർന്ന കിവീസിന് നിശ്ചിത ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. നാലോവറിൽ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശിൽപി.ബുംറായുടെ
പ്രകടനമാണ് കിവീസിനെ തകർത്തത്. ഒരു മെയ്ഡൻ എറിഞ്ഞ ബുംറ റെക്കോർഡ് ബുക്കിലും ഇടം നേടി. ട്വിന്റി-20 ചരിത്രത്തിൽ ഏഴു മെയ്ഡൻ എറിഞ്ഞ് ഏറ്റവും കൂടുതൽ മെയ്ഡനുള്ള റെക്കോർഡാണ് ബുംറ സ്വന്തമാക്കിയത്. രണ്ടു വിക്കറ്റുകളുമായി നവദീപ് സൈനി, ഷർദുൾ താക്കുർ എന്നിവർ ബുംറയ്ക്കു പിന്തുണ നൽകി.
വിരാട് കോഹ്ലിക്കു വിശ്രമം അനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമയുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ബാറ്റു ചെയ്യുന്നതിനിടെ രോഹിതിനു പരിക്കേറ്റു. ഇതേതുടർന്ന് കെ.എൽ. രാഹുലാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിച്ചത്. ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും തിളങ്ങിയ രാഹുലാണ് മാൻ ഓഫ് ദി സീരീസ്.
ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സാണ് നേടിയത്. രോഹിത് ശർമയുടെ അർധസെഞ്ചുറിയും കെ.എൽ. രാഹുലിന്റെ ബാറ്റിംഗുമാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 41 പന്തിൽനിന്ന് 60 റണ്‍സ് നേടിയ രോഹിത് റിട്ടയഡ് ഹർട്ടായി മടങ്ങി. 33 പന്തിൽനിന്ന് 45 റണ്‍സായിരുന്നു രാഹുലിന്റെ സംഭാവന. ശ്രേയസ് അയ്യർ (31 പന്തിൽ 33), മനീഷ് പാണ്ഡെ (നാലു പന്തിൽ 11) എന്നിവർ പുറത്താകാതെനിന്നു.
കെ.എൽ. രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ മലയാളിതാരം സഞ്ജു സാംസണ് അഞ്ചു പന്തിൽ രണ്ടു റണ്‍സെടുത്തു മടങ്ങി. ഇന്ത്യൻ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ കുഗ്ലെജന്റെ മൂന്നാം പന്തിൽ സാന്റ്നർ പിടിച്ചാണു സഞ്ജു പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തിൽതന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 17 റണ്‍സെടുക്കുന്നതിനിടെ മാർട്ടിൻ ഗപ്റ്റിൽ (2), കോളിൻ മണ്‍റോ (15), ടോം ബ്രൂസ് (0) എന്നിവർ പവലിയനിൽ തിരിച്ചെത്തി. തുടർന്ന് ഒത്തുചേർന്ന ടിം സീഫർട്ട് (50), റോസ് ടെയ്ലർ (53) കൂട്ടുകെട്ട് കിവീസ് ഇന്നിംഗ്സിനെ കരകയറ്റി. ശിവം ദുബെ എറിഞ്ഞ പത്താം ഓവർ മത്സരം ഇന്ത്യയുടെ കൈയിൽനിന്നു കളഞ്ഞെന്നുതന്നെ തോന്നിപ്പിച്ചു. സീഫർട്ടും ടെയ്ലറും ചേർന്നു ഈ ഓവറിൽ 34 റണ്‍സാണ് അടിച്ചുകൂട്ടിയത്.
കൂട്ടുകെട്ട് കിവീസ് ഇന്നിംഗ്സ് 100 കടത്തിയതിനു പിന്നാലെ സീഫർട്ടിനെ വീഴ്ത്തി സൈനി ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. തൊട്ടടുത്ത ഓവറിൽ ബുംറ സാന്റ്നറെ വീഴ്ത്തി. പിന്നീട് കിവീസിന്റെ ബാറ്റിംഗ് നിര തകർന്നു. പിടിച്ചുനിന്ന ടെയ്ലറെയും സൈനി വീഴ്ത്തിയതോടെ 116/3 എന്ന നിലയിൽനിന്ന് 141/9 എന്ന നിലയിലേക്കു കിവീസ് വീണു. ഒടുവിൽ ഏഴു റണ്‍സ് അകലെ കിവീസ് ബാറ്റിംഗ് പത്തിതാഴ്ത്തി.