ഇന്ത്യാ- ന്യൂസിലാൻഡ് ട്വിൻറി 20 പരമ്പര നാളെ തുടങ്ങും

ഓക്ലന്‍ഡ്: ശുഭാപ്തി വിശ്വാസത്തോടെ ഇന്ത്യ നാളെ കളത്തിലിറങ്ങും.ഇന്ത്യന്‍ സമയം നാളെ 12.20നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുക.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയിച്ച ആത്മവിശ്വാസമാണ് വിരാട് കോലിക്കും സംഘത്തിനും ആത്മവിശ്വാസം പകരുന്നത്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം മലയാളിതാരം സഞ്ജു സാംസണെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ജു കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.പരമ്പരയില്‍ അഞ്ച് ട്വന്റി 20യാണുള്ളത്. ഇതിന് ശേഷം മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ന്യൂസിലന്‍ഡുമായി ഇന്ത്യ കളിക്കും.

കഴിഞ്ഞ വര്‍ഷം കിവികളുടെ നാട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അഞ്ച് ഏകദിനങ്ങളുടെ പരമ്പര 4-1ന് ടീം ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ ടി20 പരമ്പര 1-2ന് നഷ്ടപ്പെട്ടു.ന്യൂസിലന്‍ഡില്‍ ആദ്യ ടി20 കളിക്കാനാണ് നായകന്‍ വിരാട് കോലിയും പേസര്‍ ജസ്പ്രീത് ബുമ്രയും തയ്യാറെടുക്കുന്നത്. 

ന്യൂസിലന്‍ഡിനെതിരെ ടി20യില്‍ നീലപ്പടയ്ക്ക് മോശം റെക്കോര്‍ഡാണുള്ളത്.ഇതുവരെ 12 തവണ മുഖാമുഖം വന്നപ്പോള്‍ ന്യൂസിലന്‍ഡ് എട്ട് മത്സരങ്ങളിലും ഇന്ത്യ മൂന്നിലും വിജയിച്ചു.ഒരു മത്സരം ഉപേഷിക്കുകയുണ്ടായി.ന്യൂസിലന്‍ഡില്‍ ഇതുവരെ ടി20 പരമ്പര നേടാനും നീലപ്പടയ്ക്ക് ആയിട്ടില്ല.ഇതിനുമുന്‍പ് 2009ലും 2019ലും പര്യടനം നടത്തിയപ്പോള്‍ ടീം ഇന്ത്യ തോറ്റുമടങ്ങി.2009ല്‍ 2-0നും കഴിഞ്ഞ വര്‍ഷം 2-1നുമാണ് കിവികള്‍ ഇന്ത്യയെ തോല്‍പിച്ചത്.