തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു. ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ കൈവശമാണ് രാജികത്ത് നല്‍കിയത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം.

മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം ‘മോഹന്‍ലാല്‍ സാറുമായുമാണ്’ എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നു.

കുറച്ച്‌ ദവസങ്ങള്‍ക്ക് മുന്‍പാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടുവെച്ചിരുന്നു. തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നുമുള്‍പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെക്കുന്നത്.

സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ചേംബര്‍ ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.