അഭിമാനതാരമായി പി.വി. സിന്ധു: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണ്ണം

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിയ്ക്കാതെ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.വി.സിന്ധു. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലീയെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജയം. സ്‌കോര്‍ 21-15, 20-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി.വി.സിന്ധുവിന്റെ ആദ്യ സുവര്‍ണ്ണനേട്ടമാണിത്. സിന്ധു പരാജയപ്പെടുത്തിയ കാനഡയുടെ മിഷേല്‍ ലി ലോക 14-ാം നമ്പര്‍ താരമാണ്.

മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം നേടിയിരുന്നു. മിക്‌സഡില്‍ 1-3 ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു വിജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു.

ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ എത്തുന്നത്. 2018-ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നേടിയ വെള്ളി താരം ഇക്കുറി സ്വര്‍ണ്ണമാക്കി. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനോടാണ് അന്ന് സിന്ധു തോറ്റത്. അതേസമയം ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ ഇന്ന് ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.