കോൽക്കത്ത: രാജ്യാന്തര ഗോൾവേട്ടയിൽ ഹംഗറിയുടെ ഇതിഹാസം ഫ്രാങ്ക് പുഷ്കാസിന് ഒപ്പം എത്തി ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി. ഇരുവർക്കും 84 ഗോൾ വീതമാണ്. രാജ്യാന്തര ഗോൾ വേട്ടയിൽ പുഷ്കാസിനൊപ്പം അഞ്ചാം സ്ഥാനം പങ്കിടുകയാണ് ഛേത്രി.
എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ ഹോങ്കോംഗിനെതിരായ മത്സരത്തിലാണ് ഛേത്രി ചരിത്രം സൃഷ്ടിച്ച ഗോൾ നേടിയത്. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യൻ നായകൻ സ്കോർ ചെയ്തു. 86 ഗോൾ നേടിയ അർജന്റീനയുടെ ലയണൽ മെസിയാണ് ഛേത്രിക്ക് തൊട്ട് മുകളിലുള്ളത്.
നിലവിൽ സജീവ ഫുട്ബോളിൽ ഉള്ളതിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (189 മത്സരങ്ങളിൽ 117 ഗോൾ), അർജന്റീനയുടെ ലയണൽ മെസി (162 മത്സരങ്ങളിൽ 86 ഗോൾ) എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി. ഗോൾ പെർ മാച്ച് ശരാശരിയിൽ റൊണാൾഡോ (0.62), മെസി (0.53) എന്നി വരേക്കാൾ മുന്നിലാണ് ഛേത്രി (0.65).