സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിൽപ്പെട്ട അഞ്ച് മലയാളികൾ മരിച്ചു. സൗദിയിലെ ബിഷയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ദമാമില്‍ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. അഞ്ച് പേരും അപകട സ്ഥലത്ത് തന്നെ മരിച്ചു. ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടര്‍ന്ന് ഇവര്‍ ജിസാനിലേക്ക് പോകുകയായിരുന്നു. വീട്ടു സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ അനുഗമിക്കുകയായിരുന്നു കുടുംബം. മരിച്ചവര്‍ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍- റെയ്ന്‍ ആശുപത്രയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും എംബസിയും ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.