അമേരിക്കയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് മുകളിലത്തെ നിലയിലെ താമസക്കാരന്‍

അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസൻ മാത്യുവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു.

തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്ക്കറ്റ് സെന്റ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അധികാരികളിൽ നിന്ന് മൃതദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. എന്താണ് സംഭവിച്ചത് എന്നതിൻ്റെ വിവരം അറിവായിട്ടില്ല.

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഡാലസില്‍ സാജന്‍ മാത്യു എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പേയാണ് അടുത്ത കൊലപാതകം. ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റാണ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്നു സാജന്‍ മാത്യൂസ് എന്ന് സജിയാണ് വെടിയേറ്റ് മരിച്ചത്.