സ്കൂൾ തുറക്കല്‍; ആദ്യ ആഴ്ചയിൽ കുട്ടിയെ അറിയാൻ ശ്രമം, രണ്ടാഴ്ചക്ക് ശേഷം പാഠങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കും.

ടൈം ടേബിൾ അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അക്കാദമിക് മാർഗ്ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.
‍‍
വലിയ ഇടവേളക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നാണ് ‍‌‌‍തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയിൽ വിലയിരുത്തും. വിക്ടേഴ്സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും.

കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിൻ്റെ ലോകത്തേക്ക് എത്തിക്കും. ആ രീതിയിലാണ് അക്കാദമിക് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളിൽ വീഡിയോകൾ വഴിയും ഗെയിമുകൾ വഴിയുമോക്കെ പാഠഭാഗങ്ങൾ കാണിച്ച് കൂട്ടായി ചർച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കും.

കുട്ടിയെ സ്കൂളിലേക്ക് വിടാൻ പല രക്ഷിതാക്കൾക്കും പേടിയുണ്ട്. ആർക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളിൽ നിർബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ പരമാവധി കുട്ടികളെ സ്കൂളിൻ്റെ അന്തരീക്ഷത്തിലേക്ക് എത്തിക്കാൻ കൂട്ടായി ശ്രമിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് അഭ്യർത്ഥിച്ചു.

‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു.

ഓരോ സ്‌കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷ ശാസ്ത്ര പഠനം വീഡിയോ ക്ലാസ് വഴി നടത്തണം.വിദ്ഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്‌കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവംലംബിക്കുക. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ഹാന്‍ഡ് വാഷ്, സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് 2.85 കോടി രൂപ അനുവദിച്ചു. 50 കുട്ടികള്‍ വരെയുള്ള സ്‌കൂളുകള്‍ക്കു 1500 രൂപ, 51-150 കുട്ടികള്‍ 2000 രൂപ, 151-300 കുട്ടികള്‍ 2500 രൂപ, 301-500 കുട്ടികള്‍ 3000 രൂപ, 501-1000 കുട്ടികള്‍ 3500 രൂപ, 1000 കുട്ടികള്‍ക്കു മുകളില്‍ 4000 രൂപ വീതം നല്‍കും.