കണ്ണൂർ സർവകലാശാലയിലെ വിവാദ ഉള്ളടക്കം; സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വിസി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദ ഉള്ളടക്കം അടങ്ങിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും വിസി പ്രതികരിച്ചു.

ആദ്യം സിലബസിൽ ഉണ്ടായിരുന്നത് കണ്ടെംപററി പൊളിറ്റിക്കൽ തിയറി ആയിരുന്നു. ഇതിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. ഈ സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്നും വിസി വ്യക്തമാക്കി. സിലബസിൽ പോരായ്മ ഉണ്ടെന്നാണ് സമിതി കണ്ടെത്തിയത്. സിലബസിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നത് 29ന് ചേരുന്ന അക്കാദമിക് സമിതി വിലയിരുത്തും.

കണ്ണൂർ സർവകലാശാലയുടെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാംസെമസ്റ്റർ പാഠ്യപദ്ധതിയിലെ ഉള്ളടക്കമാണ് വിവാദമായത്. തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റിൽ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവർക്കർ, ഗോൾവാൾക്കർ, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉൾപ്പെടുത്തിയതിനാലാണ് ആക്ഷേപമുയർന്നത്.

സർവകലാശാല കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയതെന്നായിരുന്നു പ്രധാന ആക്ഷേപം. അതേസമയം കാവിവത്കരണം എന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നാണ് വിദഗ്ധ സമിതി നിരീക്ഷിച്ചത്. സവർക്കറുടെയും മറ്റും തത്ത്വങ്ങൾ കേരളത്തിലെ മറ്റു സർവകലാശാലകളിൽ ദീർഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.

ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് എന്ന പുതിയ കോഴ്സ് ഏർപ്പെടുത്തിയപ്പോൾ പാഠ്യപദ്ധതിയിൽ ഗവേണൻസ് വിഭാഗത്തിനു പ്രാധാന്യം നൽകിയില്ലെന്ന് വിദഗ്ധസമിതി അഭിപ്രായപ്പെട്ടു. ഇതുകാരണം പാഠ്യപദ്ധതി അപക്വമായി. തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്സ് വിഭാഗത്തിൽ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റ് ആശയങ്ങൾക്കും പ്രാമുഖ്യം ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നും സമിതി വിലയിരുത്തി.

പുതുതലമുറ കോഴ്സ് തുടങ്ങുമ്പോൾ ചർച്ചയിലൂടെ പാഠ്യപദ്ധതി രൂപപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടതായിരുന്നു. സിലബസ് പുതുക്കുമ്പോൾ ഇതിൽ ആവശ്യമായ മാറ്റം വരുത്തണമെന്നാണ് സമിതിയുടെ ശുപാർശ.

കേരള സർവകലാശാല മുൻ പ്രൊ വൈസ്ചാൻസലറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്സ് വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.എസ്.പവിത്രൻ എന്നിവർ വിദഗ്ധ അംഗങ്ങളും കണ്ണൂർ സർവകലാശാല പി.വി.സി. ഡോ. എ.സാബു കൺവീനറുമായ സമിതിയാണ് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചത്.