നെടുമ്പാശേരിയിൽ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനും പുതിയ വിമാന സര്‍വീസുകള്‍ വഴിയൊരുക്കുമെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് 22 മുതല്‍ ആഴ്ചയില്‍ മൂന്നുവട്ടം എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും.

ഞായര്‍, വെള്ളി, ബുധന്‍ ദിവസങ്ങളിലാണ് ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസ് നടത്തുക. പ്രതിവാര സര്‍വീസാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ് തുടങ്ങി ആദ്യദിനം തന്നെ രണ്ട് സര്‍വീസിന്റെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയതായി സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു.

പുതിയ സമയക്രമ പട്ടിക അനുസരിച്ച് ഞായര്‍ പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം പകല്‍ 1.20ന് മടങ്ങും. ബുധന്‍ പുലര്‍ച്ചെ 3.45ന് എത്തി 5.50ന് തിരികെപ്പോകും. വെള്ളി പുലര്‍ച്ചെ 3.45ന് എത്തി പകല്‍ 1.20ന് മടങ്ങും. കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ എയര്‍ലൈനുകളെ ആകര്‍ഷിക്കാന്‍ സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്