സോളാർ തട്ടിപ്പ്; സരിത എസ് നായർക്ക് ആറു വർഷ കഠിന തടവും 40000 രൂപ പിഴയും

കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും വിധിച്ച്‌ കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. കഠിന തടവിനൊപ്പം 40000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു.

സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്നു വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ താൻ തെറ്റുകാരിയല്ലെന്നായിരുന്നു സരിതയുടെ വാദം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആൾമാറാട്ടം എന്നി കുറ്റങ്ങൾ തെളിഞ്ഞതായി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

വീട്ടിലും ഓഫിസിലും സോളാർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുൽ മജീദിൽനിന്നു സരിത പണം തട്ടിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു