ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു; ലോകായുക്തയുടെ ചിറകരിഞ്ഞു

തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിയുന്ന ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടത്. ഇതോടെ ലോകായുക്ത നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. ഇനി ലോകായുക്ത വിധി സർക്കാരിന് തള്ളാം.ഇന്നലെ ഒരു മണിക്കൂറിലേറെയാണ് രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു സംസ്ഥാന സർക്കാർ.ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഗവർണർ മറുപടി നൽകിയെന്നുമാണ് സൂചന.

ദുബായിൽനിന്ന് ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തു വിമാനമിറങ്ങിയ മുഖ്യമന്ത്രി 11.45നു വിമാനമാർഗം കണ്ണൂരിലേക്കു പോയിരുന്നു. ബാല്യകാല സുഹൃത്ത് കക്കോത്ത് ബാലന്റെ മരണത്തെത്തുടർന്നു കുടുംബാംഗങ്ങളെ കാണാനായിരുന്നു യാത്ര. തുടർന്നു തിരക്കിട്ടു മടങ്ങിയെത്തിയാണു ഗവർണറെ കണ്ടത്.ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയാറായില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്നയാളുമായി അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു.

ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ ഇതും സർക്കാരിനെ പ്രേരിപ്പിച്ചു.അഴിമതിക്കേസിൽ ലോകായുക്ത തീർപ്പു പ്രഖ്യാപിച്ചാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും.

ഓർഡിനൻ‌സ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സർക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി മൂന്ന് മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്.

ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും ഓർഡിനൻസിലുണ്ട്. ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയതിനെതിരേ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.