സര്‍ക്കാര്‍ മെഡിക്കൽ കോളജിന് അപൂർവ്വ നേട്ടം; തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു കിട്ടിയ സന്തോഷത്തിൽ 110 കാരൻ

മലപ്പുറം: തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു കിട്ടിയ സന്തോഷത്തിൽ 110 കാരൻ. പ്രായവും മറ്റസുഖങ്ങളും മറന്ന് ആത്മവിശ്വാസത്തോടെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വണ്ടൂര്‍ സ്വദേശി രവിയാണ് വർണ്ണങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തിയത്. മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗത്തിലെ വിദഗ്ധരാണ് അപൂർവ്വമായ ഈ നേട്ടത്തിന് പിന്നിൽ. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നതിനാല്‍ രവിക്ക് കാഴ്ച തിരിച്ചു കിട്ടി.

അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയില്‍ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു. മികച്ച ചികിത്സ നല്‍കി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. രണ്ടു കണ്ണുകളിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്ര രോഗവിഭാഗത്തില്‍ ചികിത്സ തേടി എത്തിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചു. എങ്കിലും പ്രതീക്ഷയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

നേത്ര രോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തിലാണ് രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തിയത്. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എസ്. രേഖ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്‌തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷുഹൈബ് അബൂബക്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജ്, നേത്രരോഗ വിഭാഗം പല ആധുനിക ചികിത്സ രീതികളും ശാസ്ത്രക്രിയകളും സാധാരണക്കാര്‍ക്കുവേണ്ടി നടത്തി വരുന്നു. പ്രമേഹരോഗികളില്‍ കണ്ടുവരുന്ന റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ഒസിടി സ്‌കാന്‍, ലേസര്‍ ചികിത്സ എന്നിവ കൂടാതെ കൊങ്കണ്ണ്, പോളകളുടെ ബലക്കുറവ് മൂലം ഉണ്ടാകുന്ന ‘ടോസിസ്’, തിമിരത്തിനു കുത്തിവെപ്പില്ലാതെയുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ എന്നിവ നേത്രരോഗ വിഭാഗത്തില്‍ വിജയകരമായി നടത്തി വരുന്നു.