മോഡലുകളുടെ അപകട മരണം: ഹാര്‍ഡ് ഡിസ്ക്കിനായി കൊച്ചി കായലില്‍ തെരച്ചില്‍

കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്ക്കിനായി കൊച്ചി കായലില്‍ തെരച്ചില്‍. സ്കൂബ ഡൈവേഴ്സിന്‍റെ സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്.

നേരത്തെ ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തെരച്ചില്‍. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു.

നമ്പര്‍ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്‍റെ കുടുംബം ആവശ്യപ്പെട്ടു.

കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ നിലപാട്. ഇതിനിടെ കൊല്ലപ്പെട്ട പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അഞ്ജനാ ഷാജന്‍റെ വാഹനത്തെ മുമ്പും ചില അഞ്ജാതര്‍ പിന്തുടർന്നിരുന്നിരുന്നെന്ന സൂചനകളെത്തുടര്‍ന്നാണ് അന്വേഷണം. അപകടത്തിൽപ്പെട്ട കാറിന് നരത്തെ തന്നെ മറ്റെന്തെങ്കിലും തകരാറുണ്ടായിരുന്നോയെന്നറിയാൻ ഫൊറൻസിക് പരിശോധനയും അടുത്ത ദിവസം നടത്തും. അപകടത്തിന് മുമ്പ് കാറിന്‍റെ ബ്രേക്ക് ഫ്ലൂയിഡ് ചോർന്നിരുന്നോ എന്ന സംശയത്തിനും ഇതോടെ ഉത്തരമാകും. കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടർന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.