ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത നാലു ദിവസം കൂടി കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പ്.

തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി നിലകൊണ്ടിരുന്ന ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുകയാണ്. വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടു. നവംബര്‍ 9 ഓടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. തുടര്‍ന്ന് കൂടുതല്‍ ശക്തി പ്രാപിച്ച്‌ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

ചക്രവാതചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി നവംബര്‍ 6 മുതല്‍ നവംബര്‍ 10 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.