ദമ്പതികളെ വീട്ടില്‍ ബന്ദിയാക്കി മകളുടെ മുഖത്ത് മുളകു പൊടി വിതറി കവര്‍ച്ച

കോഴിക്കോട്: ദമ്പതികളെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം മകളുടെ മുഖത്ത് മുളകു പൊടി വിതറി കവര്‍ച്ച. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി എ ഹൗസ് വളപ്പില്‍ സലാമിനെയും ഭാര്യ റാബിയെയുമാണ് മുറിയുടെ വാതില്‍ പുറത്ത് നിന്ന് കെട്ടിയിട്ട് ബന്ദിയാക്കിയത്.

ഞായര്‍ പുലര്‍ച്ചെയാണ് സംഭവം. ജനലിന്റെ മരഅഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. സലാമും ഭാര്യയും കിടന്ന മുറിയുടെ വാതില്‍ പുറത്തു നിന്ന് ഷാള്‍ കൊണ്ട് കെട്ടിയിട്ടു. തുടര്‍ന്ന് മുകള്‍ നിലയിലെ മുറിയിലെത്തി. അവിടെനിന്ന് ഒന്നും ലഭിക്കാതെ വന്നതോടെ വീണ്ടും താഴെ ഭാഗത്ത് സലാമിന്റെ മകള്‍ ആയിഷ കിടക്കുന്ന മുറിയിലെത്തി.

വിവരമറിഞ്ഞ് ബഹളം വച്ച ആയിഷയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് രക്ഷപ്പെട്ടു. പിന്നീട് നോക്കിയപ്പോഴാണ് ആയിഷയുടെ കൈയിലുണ്ടായിരുന്ന ഒരു പവന്റെ സ്വര്‍ണച്ചെയിന്‍ നഷ്ടപ്പെട്ടതറിഞ്ഞത്.വാതിലിലെ കെട്ടഴിച്ച് മാതാപിതാക്കളെ മോചിപ്പിച്ചശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ടൗണ്‍ പൊലീസ് കേസെടുത്തു.