ഒന്നാം ക്ലാസ് വിദ്യാർഥിനിയെ വിനോദ യാത്രയ്ക്കിടെ ലൈംഗികമായി‍ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവ്

തൃശ്ശൂർ : വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗികമായി‍ പീഡിപ്പിച്ച കേസിൽ‍ സന്മാർഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനെ ഇരുപത്തി ഒൻപതര വർഷം തടവിനും 2.15 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.

പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി സ്വദേശിയുമായ കാരാടൻ വീട്ടിൽ അബ്ദുൽ റഫീക്കിനെയാണു ( 44) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജ‍ഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം 9 മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അ‍ഡ്വ. കെ.എസ്. ബിനോയ് ഹാജരായി.

2012 ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് മാതാവിന് പന്തികേടു തോന്നിയത്. തുടർന്ന് ഡോക്ടറുടെ പക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക അതിക്രമം നടന്നതായും അന്തരികാവയങ്ങൾക്ക് മുറിവേറ്റതായും പരിശോധനയിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.