കേരളത്തിന് ആശ്വാസിക്കാം ; മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള എട്ട് പേർക്കും നിപ നെ​ഗറ്റീവ്

കോഴിക്കോട്: നിപ്പ വൈറസിൻ്റെ ഉറവിടം സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടെ സംസ്ഥാനത്തിന് ആശ്വാസമായി നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം. എട്ട് പേരുടെ ഫലങ്ങളും നെ​ഗറ്റീവാണ്. മൂന്നു വീതം 24 സാമ്പിളുകളാണ് അയച്ചിരുന്നത്. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.

കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – 8, കണ്ണൂർ – 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാ​ഗത്തിലുള്ളവരുടെ എണ്ണം. പുലർച്ചെ അഞ്ചു പേരുടെ സാമ്പിൾ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും.

ഒറ്റ ദിവസം കൊണ്ടാണ് നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിആർഡി ലാബിൽ തയ്യാറായിയ്. പുണെ, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാങ്കേതിക സഹായങ്ങൾ കൊണ്ടാണ് കോഴിക്കോട്ട് ലാബ് സജ്ജീകരിച്ചത്. നിപയുടെ പ്രാഥമിക പരിശോധനകൾ ഇനി മുതൽ ഇവിടെ നടത്തും. അന്തിമ സ്ഥിരീകരണത്തിന് മാത്രമേ ഇനി സാംപിൾ പുണെയിലേക്ക് അയക്കേണ്ടതുളളൂ.