കോട്ടയത്ത് കൊറോണ ബാധിതർ 11 ആയി ; കനത്ത ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

കോട്ടയം: കോട്ടയത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകള്‍ കോട്ടയം ജില്ലാ ആശുപത്രിയിലാണ് ശേഖരിച്ചത്.

രോഗം സ്ഥിരീകരിച്ച വടയാര്‍ സ്വദേശിക്ക് (53) വിദേശത്ത് നിന്ന് എത്തിയ ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പനിയെ തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയത്.

ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകനാണ് കൊറോണ സ്ഥിരീകരിച്ച മറ്റൊരാള്‍. ചുമയെത്തുടര്‍ന്ന് ഇയാള്‍ പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.

ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച മറ്റൊരാള്‍ ചാന്നാനിക്കാട് സ്വദിശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്(25). രണ്ടാഴ്ച്ചയായി ചുമ തുടരുന്ന സാഹചര്യത്തില്‍ ചികിത്സ തേടുകയായിരുന്നു.

തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ചുമയയെത്തുടര്‍ന്നായിരുന്നു ഇവരും ചികിത്സ തേടിയത്.

കൊറോണ ബാധിതനായ മറ്റൊരാള്‍ വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിയാണ്. മാര്‍ച്ച് 20ന് നാഗര്‍കോവിലില്‍ പോയി 22ന് മടങ്ങിയെത്തിയ ഇയാള്‍ പനിയെ തുടര്‍ന്നാണ് ചികിത്സ തേടിയത്.