വീട്ടില്‍ അതിക്രമിച്ച്‌ കയറി നാടോടി സ്ത്രീയുടെ മോഷണശ്രമം

മൂവാറ്റുപുഴ: വീട്ടില്‍ അതിക്രമിച്ച്‌ കയറി നാടോടി സ്ത്രീയുടെ മോഷണശ്രമം. കടാതിയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ കടാതിയില്‍ സ്കൂട്ടര്‍ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിലാണ് മോഷണ സംഘത്തിലെ അംഗമെത്തിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ബിജുവിന്‍റെ മകളും എല്‍എല്‍ബി വിദ്യാര്‍ഥിനിയുമായ കൃഷ്ണ മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

ക്ലാസിനിടെ അമ്മയുടെ മുറിയില്‍നിന്നുള്ള ശബ്ദം കേട്ട് ഇവിടേക്ക് എത്തിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്സും ഈ സമയം സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു. ഇവര്‍ ബ്ലൂടൂത്ത് ഹെഡ് ഫോണിലൂടെ ആശയ വിനിമയം നടത്തിയിരുന്നതായി കൃഷ്ണ പറഞ്ഞു.

ആഭരണവും പഴ്സും തിരിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാനോ വീട് വിട്ടുപോകാനോ തയാറായില്ല. വീടിനകത്തു കിടന്ന വടിയുമായി കൃഷ്ണ ചെറുത്തപ്പോള്‍ ഇവര്‍ കൃഷ്ണയുടെ കാലില്‍ പ്രത്യേക രീതിയില്‍ പിടിത്തമിട്ടു വീഴ്ത്തി. അല്‍പനേരം കൃഷ്ണയ്ക്ക് നടക്കാന്‍ പോലും കഴിഞ്ഞില്ല. സ്ത്രീയില്‍ നിന്ന് ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചുവാങ്ങിയതോടെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.

ചെറുത്തുനില്‍പ്പിനിടെ വിദ്യാര്‍ത്ഥിനിയ്ക്ക് കഴുത്തിലും കാലിലും പരിക്കേറ്റിട്ടുണ്ട്. വീടിന് മുന്നില്‍ മറ്റൊരു സ്ത്രീയെ കൂടി കണ്ടതായും വിദ്യാര്‍ത്ഥിനി പറയുന്നു. വീട്ടിലെ നായ കുരച്ച്‌ ബഹളം വയ്ക്കാതിരുന്നതും വിദഗ്ധരായ മോഷ്ടാക്കൾ വീട്ടിലെത്തിയ സൂചനകളാണെന്നും വീട്ടുകാര്‍ പറയുന്നത്.