ഓണക്കിറ്റ് വിതരണം ശനിയാഴ്ച തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ശനിയാഴ്ച തുടങ്ങും. റേഷൻ കടകൾ വഴി എല്ലാ കാർഡ് ഉടമകൾക്കും 15 ഇനങ്ങളടങ്ങിയ കിറ്റ് ലഭിക്കും. റേഷൻ കാർഡുകളുടെ മുൻഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുക. തിരുവനന്തപുരം ഇടപ്പഴഞ്ഞി ജംഗ്ഷനിലെ റേഷൻ കടയിൽ രാവിലെ 8.30ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

കിറ്റിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടുത്ത മാസം പത്തിന് ജില്ലാ കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ തുടങ്ങും. ഓഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം. 15 ഭക്ഷ്യവസ്തുക്കളും തുണിസഞ്ചിയും അടങ്ങുന്നതാണ് ഈ വർഷത്തെ ഓണക്കിറ്റ്. പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കിൽ പാലട, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമെ ഒപ്രു കിലോ പഞ്ചസാരയും അര ലിറ്റർ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും.

പഴയ സ്റ്റോക്കിലുള്ള സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തരുതെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിട്ടാകും ലഭിക്കുക. ഓണത്തിന് മുൻഗണനാ വിഭാഗക്കാർക്ക് ഒരു ലിറ്ററും മറ്റ് വിഭാഗങ്ങൾക്ക് അര ലിറ്റർ മണ്ണെണ്ണയും നൽകും.