നയതന്ത്രചാനൽ വഴി സ്വർണക്കടത്ത്; സ്വപ്‌നയടക്കം മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന്പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

സ്വപ്നയ്‌ക്കും സരിത്തിനും പുറമേ കെ.ടി. റമീസ്, റബിൻസ്, മുഹമ്മദ് ഷാഫി, എഎം. ജലീൽ എന്നിവരാണ് ജാമ്യഹർജി നൽകിയിട്ടുള്ളത്. നേരത്തെ എൻഐഎ കോടതി ഈപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ ചില പ്രതികൾക്ക് നേരത്തെ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ചില പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് എൻഐഎ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനിൽക്കുമോയെന്ന വിഷയമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.