കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം

തിരുവനന്തപുരം: നീല തിമിംഗലത്തിന്റെ സാന്നിധ്യം കേരള തീരത്ത് ആദ്യമായി ഗവേഷകര്‍ തിരിച്ചറിഞ്ഞു. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് നീല തിമിംഗലത്തിന്റെ ശബ്ദം ആദ്യമായി രേഖപ്പെടുത്തിയത്. കേരള തീരത്ത് നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതല്‍ ഗവേഷണ- നിരീക്ഷണങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.

കൂട്ടംകൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആശയവിനിമയത്തിനായാണ് നീല തിമിംഗലം ശബ്ദം പുറപ്പെടുവിക്കുക.അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ ഡോ. ദിപാനി സുറ്റാറിയ, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ എ ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മാസങ്ങളായി തുടര്‍ന്ന ഗവേഷണ പദ്ധതിയില്‍ വിജയം കണ്ടത്.

സമുദ്ര ജീവശാസ്ത്രജ്ഞനും തലസ്ഥാന തീരദേശവാസിയുമായ കുമാര്‍ സഹായരാജുവിന്റെ പിന്തുണയുമുണ്ടായി. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മാര്‍ച്ചില്‍ ആണ് ഹൈഡ്രോ ഫോണ്‍ സ്ഥാപിച്ചത്. ജൂണില്‍ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു.. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.