ലഹരി സംഘത്തിന്റെ വലയിൽ നിരവധി പെൺകുട്ടികൾ: വെളിപ്പെടുത്തലുമായി പട്ടാമ്പിയിലെ പെൺകുട്ടി

പാലക്കാട്: ലഹരി സംഘത്തിന്റെ വലയിൽ പല പെൺകുട്ടികളും ഉണ്ടെന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരിൽ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെൺകുട്ടി. ലഹരി സംഘത്തിന്റെ വലയിൽ പല പെൺകുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് ലഹരി വസ്തുക്കൾക്ക് അടിമയാക്കിയത്. അബോധാവസ്ഥയിലുള്ള ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നത്.

പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന് അമ്മ പരാതി നൽകിയിരുന്നു. മേഴത്തൂർ സ്വദേശി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി. പെൺകുട്ടിയുടെ മൊബൈലിൽ നിന്നാണ് കൂടുതൽ വിശദാംശങ്ങൾ വീട്ടുകാർക്ക് ലഭിച്ചത്. ലഹരി ഉപയോഗിച്ചതിന്റെയും യുവാവിനൊപ്പം പലയിടത്തും തങ്ങിയതിന്റെയും വിവരങ്ങൾ ഇതിലുണ്ടായിരുന്നു.

ജോലി ആവശ്യങ്ങൾക്കെന്നും സുഹൃത്തിനൊപ്പമെന്നും പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പലപ്പോഴും യുവാവിന്റെ ഭീഷണിയിലായിരുന്നു ഇത്. ഒരോ തവണയും പീഡനത്തിന് ശേഷം പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങൾ അബോധാവസ്ഥയിൽ പകർത്തിയിരുന്നു.

യുവാവിനൊപ്പം കൂടുതൽ പേരുണ്ടെന്നും ഇവർ പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു. പട്ടാമ്പിയിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽവച്ചാണ് പെൺകുട്ടിയെ യുവാവ് നേരിൽ കാണുന്നത്. വിവാഹവാഗ്ദാനം നൽകി ഫോൺ സംസാരങ്ങൾ പതിവാക്കിയ ഇയാൾ കഞ്ചാവ്, കൊക്കൈൻ, എംഡിഎംഎ അടക്കമുളള ലഹരി വസ്തുക്കൾ പെൺകുട്ടിക്ക് എത്തിച്ച് നൽകി.

പ്രായമായ ശേഷം വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയ പ്രതി മയക്ക് മരുന്ന് വാഗ്ദാനത്തിൽ പല തവണ ഹോട്ടലുകളിലേക്ക് വിളിച്ച് വരുത്തി മകളെ പീഡിപ്പിച്ചെന്നാണ് ഉമ്മയുടെ പരാതി. ഹോട്ടലുകളിൽ മറ്റ് ചെറുപ്പക്കാർക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

രണ്ട് തവണ പല ഹോട്ടലുകളിൽ നിന്നുമായി യുവാവിനൊപ്പം പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രതിയുടെ നിരന്തര ശാരീരിക പീഡനത്തിലും കൂടിയ ലഹരി ഉപയോഗത്തിലും മാനസിക നില തകരാറിലായ പെൺകുട്ടി കഴിഞ്ഞ10ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മാനസികാരോഗ്യവിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ പെൺകുട്ടി മൈനറായിരിക്കെ ലഹരി വസ്തുക്കൾ നൽകിയ പീഡിപ്പിക്കാൻ ശ്രമിച്ച പ്രദേശത്തുകാരായ രണ്ട് പേർക്കെതിരെയും പരാതിയിൽ പറയുന്നുണ്ട്.