ജീവിക്കാൻ വഴിയില്ലാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോഴാണ് ഇവരുടെ പിച്ചാത്തിക്കഥ; കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള വാക്പോരിന് എതിരെ സംവിധായകൻ ജോയ് മാത്യു

കൊച്ചി: കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള പഴയ ബ്രണ്ണൻ കോളേജ് കഥകളുടെ വാക്പോരിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ജീവിക്കാൻ വഴിയില്ലാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോഴാണ് ഇവരുടെ 50 വർഷത്തിന് മുൻപുള്ള പിച്ചാത്തിക്കഥ എന്നാണ് ജോയ് മാത്യു പറയുന്നത്.

ഇങ്ങനെ സ്വയം പിച്ചാത്തിക്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,

ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്.
ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.

ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും ! അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .
നിങ്ങളുടെയോ ?