കനത്ത മഴയും കടലാക്രമണവും രൂക്ഷം; തീരദേശത്ത് നാശനഷ്ടം ; ഭീതി

തിരുവനന്തപുരം: കനത്ത മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ ജനങ്ങൾ ഭീതിയാലായി. പല ജില്ലകളിലും കടലാക്രമണം രൂക്ഷമാണ്. ഇതെ തുടർന്ന് വന്‍ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്.തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് പൊഴിയൂരിൽ കടലേറ്റം തുടരുകയാണ്. എട്ട് വീടുകളില്‍ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കോട്ടുകാല്‍ പഞ്ചായത്തിലെ തീരദേശമേലകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ 150 ഓളം വീടുകളില്‍ വെളളം കയറി. അമ്പതോളം വീടുകള്‍ക്ക് കേടുപാടുണ്ട്.

ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി.

എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ബസാര്‍, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല്‍ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. കൊറോണ വ്യാപനം ശക്തമായ പ്രദേശമായതിനാല്‍, ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്ന കാര്യം ഇവിടെ ദുഷ്‌കരമാണ്. രോഗമുള്ളവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, രോഗമില്ലാത്തവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ക്യാമ്പുകളിലേക്ക് മാറ്റുന്നത്.