പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷിന്റേതു തൂങ്ങിമരണം തന്നെ; മരിക്കും മുമ്പ് മർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷിന്റേതു തൂങ്ങിമരണം തന്നെയാണെങ്കിലും മരിക്കുന്നതിനു മുൻപു സാരമായി പരുക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റതിന്റെ അടയാളങ്ങൾ സ്ഥിരീകരിച്ചു. ഇടതുതുടയിൽ ചതവുകളുണ്ട്. മൂക്കിന് മുറിവേറ്റിട്ടുണ്ട്. ആന്തരാവയവങ്ങൾക്കും പരുക്കുണ്ട്.

കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിനു റിപ്പോർട്ട് കൈമാറി. പരുക്കുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണു കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

ഏപ്രിൽ 9നു വൈകിട്ടാണു കോഴിക്കോട് നാദാപുരം ചെക്യാട്ടെ ആളൊഴിഞ്ഞ പറമ്പിൽ കണ്ണൂർ പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയും സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കൂലോത്ത് രതീഷിനെ (35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.