പാലായില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി പ്രമീളദേവി

കോട്ടയം: പാലയിൽ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് പാലായിലെ എൻഡിഎ സ്ഥാനാർത്ഥി പ്രമീള ദേവി. എതിർ സ്ഥാനാർത്ഥികളിൽ ഒരാൾ ആരോപണം ഉയർത്തി. ഇത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചു.

മൂന്നാഴ്ചക്കാലം രാപ്പകലില്ലാതെ ഒപ്പം നിന്ന സഹപ്രവർത്തകരുടെയും വോട്ട് ചെയ്തവരുടെയും അന്തസും അഭിമാനവും കാത്തുസൂക്ഷിക്കുന്നത് അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവരുടെ ആവശ്യം.

പ്രമീള ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ എൻ ഡി എ സ്ഥാനാർഥിയായി മത്സരിച്ച പാലാ നിയോജക മണ്ഡലത്തിൽ ബിജെപി വോട്ട്കച്ചവടം നടത്തിയെന്ന ആരോപണം എന്റെ എതിർസ്ഥാനാർഥികളിലൊരാൾ ഉയർത്തിയിട്ടുണ്ട്. ഇതേ ആരോപണം ഇന്നലെ തന്റെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയും ആവർത്തിച്ചു. പരാജയം അംഗീകരിക്കുകയും കൂടെ പ്രവർത്തിച്ചവരെ അശ്വസിപ്പിക്കുകയും വോട്ട് ചെയ്തവർക്ക് നന്ദി നേരുകയും ചെയ്യുകയാണ് സുജനമര്യാദ എന്നതു കൊണ്ട് ഇത്തരം ആരോപണങ്ങളെക്കുറിച്ച് ഇതു വരെയും ഞാൻ മൗനം പുലർത്തുകയായിരുന്നു.
എന്നാൽ ആരോപണങ്ങൾ വ്യാപകമാവുകയും ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ഥാനാർഥിയെന്ന നിലയിൽ എനിക്ക് നിശബ്ദത പാലിക്കാനാവില്ല. എന്നോട് ഇതേകുറിച്ച് ചോദിച്ച മാധ്യമങ്ങളോടും ഞാൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

പാലായിൽ തുടക്കം മുതൽ തന്നെ ജോസ് കെ മാണിക്ക് വിരുദ്ധമായ ഒരു തരംഗം ഉണ്ടായിരുന്നു, ഒപ്പം മാണി സി കാപ്പന് നേർക്ക് സഹതാപവും.എൻ ഡി എ യ്ക്ക് വോട്ട് കുറഞ്ഞതിന്റെ കാരണം ഇതു തന്നെയാവാം. എന്നാൽ ആരോപണമുണ്ടായ നിലയ്ക്ക് വോട്ട് കച്ചവടം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വഷിക്കണം എന്ന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയോടും സംസ്ഥാനകമ്മിറ്റിയോടും ഞാൻ അവശ്യപ്പെട്ടിട്ടുണ്ട്.

ഏകദേശം മൂന്നാഴ്ചക്കാലം രാപ്പകൽ ഭേദമില്ലാതെ ഒപ്പം നിന്ന് പണിയെടുത്ത സഹപ്രവർത്തകരുടെയും ബിജെപിയിൽ നിസ്വാർത്ഥമായി വിശ്വസിച്ചു വോട്ട് ചെയ്ത സമ്മതിദായകരുടെയും അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു അന്വേഷണം ഞാനാവശ്യപ്പെടുന്നത്.

നൂറു ശതമാനം ആത്മാർത്ഥമായിതന്നെയാണ് നമ്മൾ പ്രവർത്തിച്ചത്, മഴ യും വെയിലും കുന്നും മലയും കയറിയിറങ്ങിയത്. ആളുകളുടെ കണ്ണീരും പ്രതീക്ഷകളും നേരിൽ കണ്ടറിഞ്ഞത്.
അവഹേളനങ്ങളിൽ തളരാതിരിക്കുക, നാം ശരിയുടെ പക്ഷത്താണെങ്കിൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല.