വാളയാർ കേസ്; സി.ബി.ഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു

പാലക്കാട്: വാളയാർ കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം മരണപ്പെട്ട പെൺകുട്ടികളുടെ വീട്ടിലെത്തി. മരിച്ച കുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു. വീടിനോട് ചേർന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു. പെൺകുട്ടികളുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്തതിന് ശേഷമുള്ള സി.ബി.ഐയുടെ വാളയാറിലെ ആദ്യ സന്ദർശനമായിരുന്നു ഇത്.

കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് കുട്ടികളുടെയും മരണത്തിൽ വെവ്വേറെ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. ആദ്യ കുട്ടിയുടെ കേസിൽ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം നേരത്തെ ഉയർന്നിരുന്നു.

ഈ വിവരങ്ങളെല്ലാം പെൺകുട്ടികളുടെ അമ്മ സി.ബി.ഐ യോട് വിശദീകരിച്ചു. സി.ബി.ഐ സംഘം കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വീടിനോടു ചേർന്നുള്ള ഷെഡ്ഡും പരിശോധിച്ചു