വോട്ടെണ്ണൽ ദിനത്തിൽ കർഫ്യു പ്രഖ്യാപിക്കണം; വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപനത്തിന് കാരണമാകും:ഐ എം എ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊറോണ മാർഗനിർദേശം പാലിക്കാത്തത് സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന് കാരണമായെന്ന് ഐഎംഎ. അതിന്റെ പരിണതഫലം കൂടിയാണ് ഇപ്പോഴത്തെ തീവ്ര രോഗവ്യാപനം. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദർഭങ്ങൾ നിരവധിയാണ്.

ഇതോടൊപ്പമാണ് ആഘോഷങ്ങളും പൂരങ്ങളും. അതുപോലെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന അവസ്ഥകളും രോഗബാധയ്ക്ക്, രോഗവ്യാപനത്തിനും ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. ഇത് ഒഴിവാക്കുന്നതിൽ നമുക്ക് പറ്റിയ വീഴ്ച തന്നെയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്.

ഇനിയെങ്കിലും കർശനമായ നിയന്ത്രണ നടപടികൾ ഉണ്ടായേ മതിയാകൂവെന്നും ഐഎംഎ വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണൽ പ്രക്രിയ നടത്താവൂ. വോട്ടെണ്ണൽ ദിനത്തിൽ കർഫ്യു പ്രഖ്യാപിക്കണം. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയിൽ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാൽ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകും.

തെരഞ്ഞെടുപ്പിന് ശേഷമാണ് കൊറോണ ഗുരുതരമായി കൂടിയതെന്നും ഐഎംഎ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മാസ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. മാസ് വാക്സിനേഷൻ സൂപ്പർ സ്പ്രെഡിന് വഴിവെച്ചേക്കും. സൗജന്യ വാക്സിനേഷൻ ഉടൻ നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ആർടിപിസിആർ പരിശോധന കൃത്യമായി ചെയ്തിരുന്നെങ്കിൽ രോഗവ്യാപനം നേരത്തെ കണ്ടെത്താമായിരുന്നു. പരീക്ഷകൾ നടത്തണമെന്നാണ് അഭിപ്രായമെന്നും ഐ എം എ വ്യക്തമാക്കി.

രണ്ടാം തരംഗത്തിൽ കൊറോണ വ്യാപന ശേഷി കൂടുതലാണ്. ഒരാളിൽ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് ഗവൺമെന്റിന്റെ ബാധ്യതയും. അടുത്ത രണ്ടാഴ്ചകൾ വളരെ നിർണായകമായതിനാൽ മൈക്രോ കണ്ടെയ്ൻമെന്റ്, കർഫ്യൂ പോലെയുള്ള കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ്‌ ഡോ പി. റ്റി സക്കറിയാസ് പറഞ്ഞു.