മന്ത്രി മണിയുടെ വാദത്തെ തള്ളി രമേശ് ചെന്നിത്തല; അദാനിയുമായി വൈദ്യുതി ബോർഡ് നേരിട്ട് ഒരു കരാര്‍ കൂടി ഒപ്പിട്ടു; കരാർ ഒപ്പിട്ടത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്‌

ആലപ്പുഴ: അദാനിയുമായി വൈദ്യുതി ബോർഡ് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം. മണിയുടെ വാദത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോർഡ് മറ്റൊരു കരാർ നേരിട്ട് തന്നെ കഴിഞ്ഞമാസം ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാർ ഉറപ്പിച്ചത്. സംസ്ഥാന വൈദ്യുതി ബോർഡിന്റെ 15-02-2021-ൽ നടന്ന ഫുൾ ടൈം ഡയറക്ടർ ബോർഡിന്റെ യോഗത്തിന്റെ മിനുട്ട്സിൽ അജണ്ട 47-ൽ ഇതേക്കുറിച്ച് പറയുന്നുണ്ട്.

വല്ലഭന് പുല്ലും ആയുധം എന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സർക്കാരിന്റെ വൈഭവമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്. സംസ്ഥാനത്തെ ജനങ്ങുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും കരാർ റദ്ദാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭം ഈ കരാറിലൂടെ ഉണ്ടായിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിണറായിക്കെതിരായ ഒരു അന്വേഷണം എവിടെയും എത്താത്തതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടികിട്ടിയത്. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് ഈ കേസുകൾ എല്ലാം മുക്കുന്നത്. ഈ ബന്ധം തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും ചെന്നിത്തല വിമർശിച്ചു.

ആർ.പി.ഒയുടെ പേരിൽ അദാനിയിൽനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താൽപര്യമാണെന്നും ചെന്നിത്തല ആരാഞ്ഞു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള കരാർ ഉറപ്പിച്ചത്.

എത്ര കമ്മീഷൻ കിട്ടി എന്ന് പറഞ്ഞാൽ മതി മുഖ്യമന്ത്രി. പിണറായി- അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിഞ്ഞത്. ആർ.പി.ഒ. ഇടതു കൈകൊണ്ടും വലതുകൈ കൊണ്ടും അദാനിയെ സഹായിക്കുയാണെന്നും ചെന്നിത്തല വിമർശിച്ചു.