സനു മോഹന്റെ തിരോധാനത്തിനു പിന്നിൽ ആര്? വൈഗ മരിച്ചിട്ട് ഒരാഴ്ചയായിട്ടും പിതാവിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്

കൊച്ചി: മുട്ടാര്‍പുഴയിൽ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയായിട്ടും പിതാവിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. സനു മോഹനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതാണോ അതോ സനുമോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധനത്തിന് പിന്നിൽ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് മുട്ടാർ പുഴയിൽ 13 വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗയോടൊപ്പം ഞായറാഴ്ച്ച മുതൽ അച്ഛൻ സനുമോഹനെയും കാണാനില്ലായിരുന്നു. മകളുമൊന്നിച്ച് പുഴയില്‍ ചാടിയതാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസും ഫയര്‍ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വൈഗ മരിച്ചിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും സനുമോഹന്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സനുമോഹന്‍റെ വാഹനം കഴിഞ്ഞ ദിവസം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഡ്രെവർ സിറ്റിൽ ഇരിക്കുന്ന ആൾ ടോൾ കൊടുക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇത് സനു മോഹൻ ആണോ അതോ മറ്റാരെങ്കിലുമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. സനുമോഹനാണെങ്കിൽ മകൾ വൈഗ എങ്ങനെ മരണപ്പെട്ടു, അതിന്‍റെ കാരണമെന്ത് തുടങ്ങിയ ഉത്തരങ്ങൾ കിട്ടണം. സനുവിന്റെ മൊബൈൽഫോൺ കാണാതായത്തിലും ദൂരുഹതയേറുന്നു.

വൈഗ മരിക്കുന്നതിന് നാല് ദിവസം മുന്‍പ് തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാന്‍ കൊടുത്തെന്ന് പറഞ്ഞ് ഭാര്യയുടെ ഫോണായിരുന്നു സനു മോഹൻ ഉപയോഗിച്ചിരുന്നത്. ഈ ഫോണും സ്വിച്ച് ഓഫ് ആണ്.