വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ഛതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു


തിരുവനന്തപുരം: കെഎസ് ഇ ബി അധികൃതർ വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ഛതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. നെയ്യാറ്റിൻകര പെരിങ്കടവിള സ്വദേശി സനൽ ആണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടൽ മൂലമാണ് കെഎസ് ഇ ബി വൈദ്യുത ബന്ധം വിച്ഛേദിച്ചതെന്ന് ആരോപിച്ചാണ് സനൽ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബിൽ കുടിശിക ഉണ്ടായിരുന്നതിനാൽ സനലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ കെഎസ്ഇബി അധികൃതർ ഇന്നലെ എത്തിയിരുന്നു.

സനൽ വീട്ടിലില്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യ ഇന്ന് പണം അടയ്ക്കാം എന്നറിയിച്ച് അധികൃതരെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടൽ മൂലം കെഎസ്ഇബി അധികൃതർ വീണ്ടും വീട്ടിലെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ചുവെന്നാണ് ഇവരുടെ ആരോപണം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരുങ്കടവിള പഞ്ചായത്തിൽ യുഡിഎഫ് വിമത സ്ഥാനാർഥിയായിരുന്നു സനൽ. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ സുരേന്ദ്രന് എതിരായാണ് അദ്ദേഹം മത്സരിച്ചത്. റിബലായി മത്സരിച്ച സാഹചര്യത്തിൽ വൈരാഗ്യ ബുദ്ധിയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പെരുമാറിയതെന്നാണ് ആരോപണം.

പക്ഷേ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് സുരേന്ദ്രൻ പറയുന്നത്. കുടിശിക ഉണ്ടായ സാഹചര്യത്തിൽ പ്രദേശത്തെ പത്തോളം വീടുകളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്നും ആരുടേയും ഇടപെടൽകൊണ്ടാല്ലെന്നും കെ.എസ്.ഇ.ബി. അധികൃതർ പ്രതികരിച്ചിരുന്നു.