ആറു വയസുകാരനെ മദ്രസ അധ്യാപികയായ അമ്മ കൊലപ്പെടുത്തി

പാലക്കാട്: ആറു വയസുകാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ കുട്ടിയുടെ അമ്മ മദ്രസ അദ്ധ്യാപികയാണെന്നു കണ്ടെത്തി. പാലക്കാട് നഗരത്തിന് അടുത്താണ് സംഭവം. ആമിൽ എന്ന ആറു വയസുകാരനെ അമ്മ ഷാഹിദ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. മകനെ ബലി നൽകിയതാണെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തി. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ ഷാഹിദ കഴുത്തറുത്ത് കൊന്നതെന്ന് പോലീസ് പറയുന്നു. ഈ സമയം പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.

പോലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബലി നൽകുന്നതിന് ഇവർക്ക് മറ്റാരെങ്കിലും ഉപദേശം നൽകിയിരുന്നോ എന്ന് ഉൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ യുവതിക്ക് മറ്റെന്തെങ്കിലും മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ആമിലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.