സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല

കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത്. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.സ്വാഭാവിക ജാമ്യമാണ് എസിജെഎം കോടതി അനുവദിച്ചത്.

ഇഡികേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല. ഡോളർ കടത്തു കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രയേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പിൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ഗവർണമെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം. ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് നാല് ദിവസം മുൻപാണ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ.