നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവം; അമ്പിളിയുടെ മൃതദേഹം തടഞ്ഞുവച്ച് പ്രതിഷേധിച്ചവർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നടപടി തടസപ്പെടുത്തിയതിനും കൊറോണ നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ആത്മഹത്യ ചെയ്ത രാജനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചതിന്നാണ് കേസ്. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവുമായി പൊലീസ് വീട്ടിലേക്ക് വരുമ്പോഴാണ് പ്രതിഷേധമുണ്ടായത്.

ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നൽകിയ വസന്തക്കെതിരെ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി വേണം, കുട്ടികൾക്ക് സർക്കാർ ജോലി നൽകണം, ഇതേ ഭൂമിയിൽ കുട്ടികൾക്ക് വീട് നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ. വൈകീട്ട് 5 മണിയോടെ മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം നെയ്യാറ്റിൻകരയിൽ എത്തിച്ചപ്പോഴാണ് വീടിന് സമീപത്തുളള റോഡിൽ കുട്ടികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞത്.

നെയ്യാറ്റിൻകര ഡിവൈഎസ്പിയും തഹസിൽദാരും അടക്കമെത്തി നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കളക്ടർ നേരിട്ടെത്തി ഉറപ്പുനൽകണമെന്ന് സമരക്കാർ നിലപാടെടുത്തു. രണ്ടര മണിക്കൂറിന് ശേഷം കളക്ടർ എത്തി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.