ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വനിതാ സ്ഥാനാര്‍ഥി വിവാഹിതയായി

കണ്ണൂർ: കാമുകനൊപ്പം ഒളിച്ചോടിയ മാലൂര്‍ പഞ്ചായത്തിലെ ബിജെപി വനിതാ സ്ഥാനാര്‍ഥി വിവാഹിതയായി. നാലു ദിവസം മുമ്പാണ് ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കണ്ണൂരില്‍ നിന്ന് കാസര്‍കോട് ബേഡകത്തെ കാമുകനോടൊപ്പം യുവതി ഒളിച്ചോടിയത്.

തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്.രാത്രിയായിരുന്നു ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാഴ്ത്തി യുവതി കാമുകനൊപ്പം കാസര്‍കോട്ടേക്ക് കടന്നത്.

അരിച്ചെപ്പ് സ്വദേശി യുവാവിനൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകന്റെ കുടുംബം ഉറച്ച സിപിഎമ്മുകാരാണ്. ബേഡകത്തെത്തിയ ഇരുവരും ബേഡകം പോലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. 

യുവതിയായ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത ബിജെപി കേന്ദ്രങ്ങളിൽ ആശങ്കയും ഒച്ചപ്പാടും ഉണ്ടാക്കിയിരുന്നു. സ്ഥാനാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് യുവതി ബേഡകത്തെ സിപിഎം കോട്ടയില്‍ എത്തിയത്. വിവാഹത്തിന് മുന്‍പു തന്നെ സ്ഥാനാര്‍ഥിക്ക് കാമുകനുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.