യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാ നടത്തിപ്പ് വിവരങ്ങൾ നൽകിയില്ല; മുൻ പരീക്ഷാ ചുമതലക്കാരന് പിഴശിക്ഷ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങൾ നൽകാത്തതിൽ മുൻ പരീക്ഷാചുമതലക്കാരന് ശിക്ഷയായി പിഴ. കൃത്യമായി വിവരങ്ങൾ നൽകാത്തതിൽ ഡോ.അബ്ദുൾ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മീഷണറാണ് പിഴ വിധിച്ചത്.

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്തതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പിഎസ്സി പരീക്ഷയിൽ അടക്കം പ്രതികളുടെ മറ്റ് തട്ടിപ്പുകളും മറനീങ്ങിയത്. പിന്നീടുള്ള സർവ്വകലാശാല കണ്ടെത്തലിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം പൊളിഞ്ഞതിന് പിന്നാലെയാണ് കൃത്യമായ വിവരങ്ങൾ നൽകാതെയുള്ള യൂണിവേഴ്സിറ്റി കോളേജിന്‍റെ ഒളിച്ചുകളിയും പുറത്താകുന്നത്.

പരീക്ഷാ ക്രമക്കേട് വിവാദങ്ങളിൽ കൊല്ലം സ്വദേശി ഡി ബീന നൽകിയ വിവരാവകാശത്തിൽ അന്ന് കോളേജിൽ പരീക്ഷാനടത്തിപ്പിന്‍റെ ചുമതല വഹിച്ച ഡോ.അബ്ദുൾ ലത്തീഫ് കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നാണ് വിവരാവകാശ കമ്മീഷന്‍റെ കണ്ടെത്തൽ. ഒരു വർഷമായിട്ടും ഒളിച്ചുകളി തുടരുന്നു. പരീക്ഷ നടത്തിപ്പ് മേൽനോട്ടം അധികചുമതലയായത് കൊണ്ട് പരിമിതികളുണ്ടെന്നും 2015 മുതലുള്ള എല്ലാ വിവരങ്ങളും ലഭ്യമല്ലെന്നുമാണ് മറുപടിയിൽ പറയുന്നത്‌.

തുടർന്നാണ് വീഴ്ച ഗുരുതരമെന്ന് ചൂണ്ടികാട്ടി മുഖ്യവിവരാവകാശ കമ്മീഷണർ പിഴ വിധിക്കുന്നത്. 3000 രൂപ ഡോ.അബ്ദുൾ ലത്തീഫ് അടക്കണമെന്നും ഇല്ലെങ്കിൽ ശമ്പളത്തിൽ പിടിക്കുമെന്നുമാണ് ഉത്തരവ്. ഉത്തരക്കടലാസ് ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്.