ശിവശങ്കറിന് ജയിലിൽ പുതിയ സൗകര്യങ്ങൾ; വീഡിയോ കോൾ ചെയ്യാൻ കോടതിയുടെ അനുമതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ബന്ധുക്കളെ വീഡിയോ കോൾ ചെയ്യാൻ കോടതിയുടെ അനുമതി. ജയിലിൽ അദ്ദേഹത്തിന് പേനയും പേപ്പറും നൽകണമെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് അഞ്ച് ദിവസത്തെ കസ്‌റ്റംസ് കസ്‌റ്റഡിയിലാണ് വിട്ടിരിക്കുന്നത്.

കസ്‌റ്റംസ് കസ്‌റ്റഡിക്ക് ശേഷം തിരികെ ജയിലിൽ എത്തുമ്പോൾ ഇവർ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ ഒൻപത് തവണയോളം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ തെളിവെടുപ്പിൻ്റെ ഭാഗമായി ശിവശങ്കറുടെ ഫോണും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതുവരെ കസ്റ്റംസിന് തെളിവു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ശിവശങ്കറുടെ അഭിഭാഷകൻ കോടതിയോടു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 18ന് ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതിചേർത്ത് കൂടുതൽ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ വാങ്ങിയത്. തന്നെ മനഃപൂര്‍വം കുരുക്കാൻ ശ്രമിക്കുകയാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

മുമ്പ് പലവട്ടം ചോദ്യം ചെയ്തിട്ടും തെളിവ് ലഭിച്ചിരുന്നില്ലെന്നും എന്നാൽ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയിൽ നിന്ന് തെളിവു ലഭിച്ചെന്നു പറയുന്നതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു ശിവശങ്കറുടെ ആരോപണം.അതേസമയം, ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എ രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.