ആറ് ലാർജ് ഒരു ദിവസംരണ്ടു നേരം; മദ്യത്തിന് ഡോക്ടറുടെ കുറിപ്പടിയുമായി അപേക്ഷിച്ചവരിൽ അബ്കാരി കേസ് പ്രതിയും

പാലക്കാട്: മദ്യം വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടിയുമായി അപേക്ഷ നൽകിയവരിൽ അബ്കാരി കേസ് പ്രതിയും. കൊല്ലങ്കോട് റെയ്ഞ്ചിലാണ് അബ്ക്കാരി കേസ് പ്രതി അപേക്ഷ നൽകിയത്.

പാലക്കാട് ജില്ലയിൽ രണ്ടു പേരാണ് മദ്യത്തിനായി അപേക്ഷ നൽകിയത്. രണ്ടു പേരും കൊല്ലങ്കോട് സ്വദേശികളാണ്. മുതലമട പ്രൈമറി ഹെൽത്ത് സെൻററിലെ ഡോക്ടറുടെ കുറിപ്പടിയുമായാണ് ഇവർ എക്സൈസ് ഓഫീസിലെത്തിയത്. എന്നാൽ കുറിപ്പടിയിൽ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല.

മദ്യ കമ്പനിയുടെ പേര് വിശദീകരിച്ച് ആറ് ലാർജ് ഒരു ദിവസം രണ്ടു നേരം എന്നത് മാത്രമാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. ഇതേ തുടർന്ന് രണ്ടു പേരെയും തിരിച്ചയച്ചു. ഇതിലൊരാൾ നാലു മാസം മുൻപ് അബ്കാരി കേസിൽ അറസ്റ്റിലായതാണ്. അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതായിരുന്നു കേസ്. ഇതുമായി ചിറ്റൂർ കോടതിയിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചതും അടുത്തിടെയാണ്.