പെരിയ ഇരട്ടകൊലക്കേസ് ; ദീപാവലി അവധിക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെൽഹി: പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷമാകും ഇനി കേസ് പരിഗണിക്കുക എന്ന് ജസ്റ്റിസ് എൽ നാഗേശ്വര്‍ റാവു അറിയിച്ചു. സിബിഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. ഇതിനിടെ സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈക്കോടതിയിൽ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയെ അറിയിച്ചു.

സിബിഐക്ക് വേണ്ടി കേസിൽ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയായിരുന്നു. തുഷാര്‍മേത്ത മറ്റൊരു കേസിൽ ഹാജരാകുന്ന സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു.

സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ എം ആർ രമേശ് ബാബു എന്നിവരും ഹാജരായി.

പെരിയ ഇരട്ട കൊലപാതക കേസ് കേരള ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. അത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണത്തോട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറുന്നില്ലെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.