ഓഹരി വിപണിയിൽ നിക്ഷേപിച്ച് പണം ഇരട്ടിപ്പ് ; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

അടിമാലി: ഓഹരി വിപണിയിൽ നിക്ഷേപിച്ചു പണം ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ യുവതി അറസ്റ്റിൽ. പൈങ്ങോട്ടൂർ കോട്ടക്കുടിയിൽ സുറുമ ഷെമീറിനെയാണ് (33) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ അടിമാലി മാപ്പാനിക്കുന്നു ഭാഗത്തു കുട്ടികളുമായെത്തി വാടകവീട്ടിൽ താമസിച്ചു വരുന്നതിനിടെ നാട്ടുകാരിൽ നിന്ന് 11.5 ലക്ഷം രൂപ യുവതി തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം 23 ഓടെ ഇവർ വാടകവീട് അടച്ചുപൂട്ടി സ്ഥലംവിടുകയുമായിരുന്നു. പണം നഷ്ടപ്പെട്ടവരിൽ ഒരാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തൃക്കളത്തൂർ പള്ളിച്ചിറങ്ങര ഭാഗത്ത് വാടകവീട് എടുത്തു താമസിക്കുകയായിരുന്നു ഇവർ.

കോട്ടയം, കാസർകോട്, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ തട്ടിപ്പു നടത്തിയതിന് സുറുമയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1,000 രൂപ ഓഹരിയിൽ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 1,300 രൂപ വരെ തിരികെ ലഭിക്കുമെന്നു വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

ആദ്യം ഇടപാടുകാർക്കു നിക്ഷേപവും വാഗ്ദാനം നൽകിയ തുകയും കൃത്യമായി തിരികെ നൽകും. വിശ്വാസം ബലപ്പെടുന്നതോടെ ഇടപാടുകാരിൽ നിന്നും ലക്ഷങ്ങൾ വാങ്ങുകയും പലരിൽ നിന്നായി ലഭിക്കുന്ന വൻ തുകയുമായി വാടക വീടുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പതിവ്. പിന്നീട് മറ്റെവിടെയെങ്കിലുമെത്തി ഇതേ തട്ടിപ്പ് ആവർത്തിക്കും.

സിഐ അനിൽ ജോർജ്, എസ്ഐ കെ.വി.ജോയി, നിഷ മങ്ങാട്ട്, ആൻസി, സ്മിതാലാൽ, വി.വിദ്യ എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.