മകന്റെ ചവിട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ച സംഭവം; പ്രതി കടുത്ത മദ്യപാനിയും അക്രമിയും

കോട്ടയം: മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ച സംഭവത്തിൽ പിടിയിലായ മകൻ കടുത്ത മദ്യപാനിയും അക്രമിയുമെന്ന് പോലീസ്. ചങ്ങനാശ്ശേരി കറുകച്ചാലിലാണ് സംഭവമുണ്ടായത്. ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫ് (65) ആണ് മകൻ ജോസി ജോണിന്റെ (37) ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലാണ് ജോസി ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാൻഡ് ചെയ്തു.

ഗുജറാത്തിൽ വാഹനങ്ങളുടെ ടയർ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തിരുന്ന ജോസി ലോക്ക് ഡൗണിനെ തുടർന്ന് നാലു മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾ സ്ഥിരമായി മാതാപിതാക്കളെ മർദിക്കുമായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. സ്ഥിരമായി മദ്യപിച്ചിരുന്നതായും നാട്ടുകാരുമായി അടിപിടി ഉണ്ടാക്കിയിരുന്നതായും പറയുന്നു. സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിന്ന് പിതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. അരയിൽ കത്തിയുമായിട്ടാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്. പിതാവിന് മർദനമേറ്റ ദിവസം രാത്രിയിലും ജോസി നാട്ടുകാരുമായി വഴക്കിട്ടിരുന്നു. ജോസി രണ്ടുതവണ വിവാഹം കഴിച്ചെങ്കിലും. ഇയാളുടെ ഉപദ്രവം കാരണം രണ്ടു ബന്ധവും വേർപിരിഞ്ഞു.

ഞായറാഴ്ച രാവിലെ 11നായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ. ഇരുവൃക്കകളും തകരാറിലായതോടെ 3 വർഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മ(62)യെയും മർദിച്ചെന്നാണ് പൊലീസ് കേസ്. ജോണിനെ കട്ടിലിൽ നിന്നു വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടുകയായിരുന്നു. ജോണിന്റെ 6 വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞു. ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റു. രക്തസ്രാവവുമുണ്ടായി. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.