പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമെന്ന് സൂചന; നാലു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നാലു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. സ്ഥാപന ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൊറോണ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ വിഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ.

പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തുക. ഇന്നലെ രാത്രി വൈകിയും ഇവരെ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

പോപ്പുലർ ഫിനാൻസ് എന്ന പേരിൽ നിക്ഷേപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്ന കമ്പനി പിന്നീട് കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിസ്റ്റേഴ്, പോപ്പുലർ നിധി എന്നീ പേരുകളിലാണ്. വകയാറിലെ ആസ്ഥാനത്തെ പൊലീസ് പരിശോധനയിലാണു രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തിയത്. റോയി ഡാനിയലിന്റെയും മക്കളുടെയും പേരിൽ തന്നെയാണ് ഈ സ്ഥാപനങ്ങൾ.

കേസിൽ അന്വേഷണം ‘പുരോഗമിക്കുകയാണ്.
അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ കൂട്ടായ്മ പ്രത്യക്ഷ സമരം തുടങ്ങി. 2500 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണു പ്രാഥമിക വിവരം. തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.