പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങി. എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. അതേസമയം, ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച റോയി ഡാനിയലിൻ്റെ രണ്ട് മക്കളേയും പൊലീസ് കേരളത്തിലെത്തിച്ചിരുന്നു, മക്കളുടെ അറസ്റ്റിന് പിന്നാലെയാണ് മാതാപിതാക്കളുടെ നാടകീയമായ കീഴടങ്ങൽ.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്.

കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയില്ല രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു.

അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ അക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി. തട്ടിപ്പിൽ ഗൂഢാലോചന നടന്നതായാണ് സൂചന. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ് ദിവസം ദില്ലിയിൽ നിന്ന് പിടിയിലായ റോയിയുടെ മക്കളെ കേരളത്തിലെത്തിച്ചു. അതേസമയം സാമ്പത്തിക തട്ടിപ്പ് നികുതി വകുപ്പ് പരിശോധിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.