കേരളത്തിൽ ആശങ്ക; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി:വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 135.80 അടി പിന്നിട്ടു. തുടർച്ചയായി മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുകയാണ്. 142 അടിയാണ് ഡാമിൻ്റെ പരമാവധി സംഭരണശേഷി. ഡാമിൽ ജലനിരപ്പ് ഉയരുന്നത് കേരളത്തിൻ്റെ ആശങ്ക കൂട്ടുന്നതാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ അണക്കെട്ട് സന്ദര്‍ശിക്കാനിരുന്ന ഉപസമിതി ഇപ്പോഴത്തെ സാഹചര്യത്തിൽ സന്ദർശനം മാറ്റി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഒഴുക്കിക്കളയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുന്‍പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 132.6 അടിയായപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.