സ്വര്‍ണക്കടത്തു കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സനെയും പ്രതിചേര്‍ത്ത് കസ്റ്റംസ് റിപ്പോര്‍ട്ട്

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സനെയും പ്രതിചേര്‍ത്ത് കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കി. എറണാകുളം സെഷന്‍സ് കോടതിയിലാണ് കസ്റ്റംസ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചരിക്കുന്നത്. ഇരുവരെയും 17, 18 പ്രതികളാക്കിയിട്ടുള്ളതാണ് റിപ്പാര്‍ട്ട്. ദുബായിയില്‍ നിന്നും കേരളത്തിലേക്കു സ്വര്‍ണം കടത്തിയ കേസില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ചേര്‍ന്നു ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്തിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നയതന്ത്ര ചാനലിലൂടെയും ഇവര്‍ സ്വര്‍ണം കടത്തിയെന്നും കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വാറണ്ട് വാങ്ങി പ്രതികളെ കേരളത്തിലേക്കു കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കേസില്‍ റമീസിന്റെ അറസ്‌റ്റോടെയാണ് ഇരുവരെയും കുറിച്ചു അന്വേഷണ സംഘത്തിനു വിശദവിവരങ്ങള്‍ ലഭിച്ചത്. അതേസമയം സംസ്ഥാനത്തു നിന്നും വിദേശത്തേക്കു കടക്കുന്ന കുറ്റവാളികള്‍ക്കു ഒളിവില്‍ കഴിയാന്‍ സഹായം ഒരക്കുന്നതില്‍ പ്രധാനിയാണ് ഫൈസല്‍ എന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.