കൊറോണ പ്രതിരോധത്തിന് കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകർ

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും. കൂടുതല്‍ പേരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് കോവിഡ് ബ്രിഗേഡ് കര്‍മപദ്ധതി സർക്കാർ തയ്യാറാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ അവര്‍ക്ക് ലഭിക്കുന്ന വേതനം കാലാനുസൃതമായി നിശ്ചയിക്കും. ആനുപതികമായ വര്‍ധനവ് ഉണ്ടാകും. നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കും.  ഗ്രേഡ് 4 കാറ്റഗറിയിലുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 450 രൂപ പ്രതിദിന പ്രതിഫലം 1000 രൂപയാക്കി വര്‍ധിപ്പിക്കും. കോവിഡ് ബ്രിഗേഡ് എന്ന നിലയിലുള്ള സംവിധാനമാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കും. ഡോക്ടര്‍മാര്‍ മുതല്‍ വളണ്ടിയര്‍മാര്‍ വരെ ഉള്‍പ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. പ്രവര്‍ത്തനത്തിനിടെ രോഗം ബാധിച്ചാല്‍ സൗജന്യ ചികിത്സ നല്‍കും.

പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. സിഎഫ്എല്‍ടിസികളില്‍ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും.